2016 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ദുർവിധി

             റൗഫ്..........., നിന്നെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ലടാ...........
നിൻറെ ആ പുഞ്ചിരി ഞങ്ങളിലെന്നും നിലനിൽക്കുക തന്നെ ചെയ്യും. അതാണ് ഞങ്ങളും നീയും തമ്മിലുള്ള അന്തരം.
അതായിരിക്കാം ഞങ്ങള്‍ക്ക് മുമ്പേ സർവ്വാധിപൻ നിന്നെ ഞങ്ങളില്‍ നിന്നടർത്തിയെടുത്തത്.നന്മ നശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ നാരദന്മാർക്കും നരഭോജികൾക്കും സ്തുതി പാടുന്നൊരീ ധരണിയിൽ നിന്നെ പോലെയുള്ളവരിന്ന് വിരളമാണ്. നിളാ ചന്ദ്രഗിരിയുടെ കളകളം കേട്ടുറങ്ങുന്ന സ്വർഗ്ഗസമാനമായ നമ്മുടെ ഗ്രാമത്തിൽ നിന്നും വിവിധ കാരണങ്ങളാൽ പ്രവാസിയങ്കിയണിഞ്ഞ് ഞങ്ങളൊക്കെ വിടപറഞ്ഞകന്നപ്പോഴും നീയൊരു ഗ്രാമസേവകനെപ്പോലെ എല്ലാം കണ്ടും കേട്ടുംനിറപുഞ്ചിരിയുമായി നീ നിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു, ഈ ഗ്രാമത്തിൻറെ മുഖക്കണ്ണാടിയായി..... ഈ ദുർവിധി നിന്നെ വേട്ടയാടുന്നത് വരേ..........
നിൻറെ ഉമ്മയുടെ നാവില്‍ നിന്നും നിൻറെ നാമമുതിരാത്ത നിമിഷങ്ങളുണ്ടാവില്ല. അവർക്ക് നിൻറെ നന്മകളുടെ തസ്ബീഹ് കരുക്കൾ നീക്കാനേ നേരമുള്ളൂവെന്ന് തോന്നും കണ്ടാല്‍.
ആറ് വര്‍ഷത്തിന് ശേഷം ആറു മാസം മുമ്പ് അവിചാരിതമായി ആറു ദിവസത്തേക്ക് ഗ്രാമത്തിലെത്തിയപ്പോഴും നിൻറെ ഉമ്മയുടെ ചുണ്ടുകളിൽ നിന്നും ഞാന്‍ വായിച്ചെടുത്തത് നിൻറെ നിറസാനിദ്ധ്യം നൽകുന്ന നന്മകളുടെ സിക്റുകൾ തന്നെയായിരുന്നു. അന്ന് ഞാന്‍ നിന്നെ കണ്ടത്‌ അവസാന കാഴ്ചയായിരുന്നല്ലോയെന്നോർക്കുമ്പോൾ എന്റെ നയനങ്ങള്‍ സജല സാഗര സമാനമാകുന്നത് ഞാന്‍ സ്വയമറിയുന്നു. നീ എനിക്ക് സുഹൃത്തും നാട്ടുകാരനും അയൽവാസിയും മാത്രമായിരുന്നില്ലടാ....
നീയെന്നുമ്മയുടെയുദരത്തിൽ ജനിക്കാതെ പോയൊരു കുഞ്ഞനിയൻ കൂടിയായിരുന്നെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു.  അവസാനമായി നിനക്കു നൽകാൻ ഞങ്ങളില്‍ അവശേഷിക്കുന്നത് ഒരു സമുദ്രം സമം നിറയ്ക്കാൻ മതിയാവുന്ന ബാഷ്പകണങ്ങളും ഹൃദയം തുറന്നു ഒരുപാട് പ്രാർത്ഥനകളുടെ ഭണ്ഡാരവും നിറമിഴികളോടേ ഞാനീ കോറിയിടുന്ന ഈ നാലു വരികളും മാത്രം......
ശാന്തമായി മിഴികളടച്ചു നീ യാത്രയാവുക. ഞങ്ങളൊക്കെ പിമ്പേ വരേണ്ടവരല്ലേ.......
അള്ളാഹുമ്മ ഗ്ഫിർലഹും വർഹംഹും........
      ബഷീര്‍ പെരുന്നാൾ പറമ്പ ഫുജൈറ.......😒😔

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ